ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളമായി നിർത്തിവച്ചിരുന്ന ഡെൽഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനമുള്ളൂ. നിയന്ത്രണ മേഖലകളിലെ സ്റ്റേഷനുകൾ അടഞ്ഞു കിടക്കും. യാത്രക്കാർ ആരോഗ്യസേതു ആപ് ഫോണുകളിൽ ലഭ്യമാക്കേണ്ടതും അതാത് സ്റ്റേഷനുകളിൽ താപനില പരിശോധനക്ക് വിധേയരാകേണ്ടതുമാണ്.
കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡെൽഹി, നോയിഡ, ചെന്നൈ, കൊച്ചി, ബെംഗളൂരു, മുംബൈ ലൈൻ -1, ജയ്പൂർ, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂർ), കൊൽക്കത്ത, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ നഗരങ്ങളിലെ മെട്രോ അധികൃതർ തങ്ങളുടെ പ്രവർത്തന നടപടിക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ ഈ മാസം മെട്രോ പ്രവർത്തനം പുനരാരംഭിക്കില്ല.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പണമിടപാടുകളും ടോക്കണുകളും പ്രോത്സാഹിപ്പിക്കില്ല. സ്റ്റേഷനുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കും..
രാജ്യത്തെ ഏറ്റവും വിപുലമായ ശൃംഖലയുള്ള ഡെൽഹി മെട്രോ വടക്കൻ ഡെൽഹിയിലെ സമൈപൂർ ബദ്ലിയിലെ യെല്ലോലൈൻ മുതൽ ഹരിയാനയിലെ ഗുരുഗ്രാമിലെ ഹൂഡ സിറ്റി സെന്റർ വരെ നീളുന്നു. മറ്റു മെട്രോകളിലും അഞ്ചു ദിവസത്തിനുള്ളിൽ ട്രെയിനുകൾ പുനരാരംഭിക്കും.
ഡെൽഹി മെട്രോ സർവീസുകൾ ഇന്ന് പുനരാരംഭിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നും മുൻകരുതലുകൾ എടുക്കുന്നതിൽ യാത്രക്കാർ അശ്രദ്ധരാകരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
പ്രവേശന കാവാടങ്ങളിൽ പരിശോധന എളുപ്പമാക്കാൻ ലോഹ വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് ഡെൽഹി മെട്രോ അധികൃതർ പറഞ്ഞു. യാത്രക്കിടയിൽ പോക്കറ്റ് സാനിറ്റൈസർ മാത്രം ഉപയോഗിക്കുക. 30 മില്ലിയിൽ അധികം സാനിറ്റൈസർ കൈയിൽ വക്കുന്നത് സുരക്ഷാ കാരണങ്ങളാൽ അനുവദനീയമല്ലെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു .
ദൈനംദിന കോവിഡ് കേസുകളുടെ വർദ്ധനക്കിടയിലാണ് മെട്രോ ലൈനുകൾ തുറക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,000-ത്തിലധികം കേസുകളുള്ള ഇന്ത്യ, ബ്രസീലിനെ മറികടന്ന് കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആകെ കേസുകളുടെ എണ്ണം 41 ലക്ഷം കവിഞ്ഞു, 70,000 രോഗികൾ മരിച്ചു.