ഡെൽഹി: ഇനി മുതൽ ഡെൽഹി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം ലഭ്യമാകും. മുൻപ് ഭിന്ന ശേഷിക്കാർക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. സാധാരണ ശൗചാലയങ്ങൾ കൂടാതെ 347 പ്രത്യേക ശൗചാലയങ്ങളാണ് നിലവിൽ ഡെൽഹി മെട്രോ സ്‌റ്റേഷൻ പരിധിയിലുള്ളത്.
2019ലെ ട്രാൻസ്ജെൻഡർ വ്യക്‌തികളുടെ അവകാശ സംരക്ഷണ നിയമത്തിലെ 22ആം അനുച്ഛേദം പൊതു ശൗചാലയങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി അവർക്ക് മെച്ചപ്പെട്ട ക്ഷേമം ഉറപ്പാക്കമെന്ന് അനുശാസിക്കുന്നുണ്ട്.
അതേസമയം ട്രാൻസ്ജെൻഡേഴ്സിന് എതിരെയുളള അതിക്രമങ്ങൾ ചെറുക്കുന്നതിനും അവർക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് പ്രത്യേക ശൗചാലയ സൗകര്യം ലഭ്യമാക്കിയതെന്ന് ഡെൽഹി മെട്രോ അധികൃതർ അറിയിച്ചു.
പ്രത്യേക ശൗചാലയങ്ങൾക്ക് പുറമെ സ്വയം സ്‍ത്രീയോ പുരുഷനോ ആയി തിരിച്ചറിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് അനുബന്ധ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.
ശൗചാലയങ്ങൾക്കടുത്തായി ഇംഗ്ളീഷിലും ഹിന്ദിയിലും ‘ഭിന്ന ശേഷിക്കാർ’, ‘ട്രാൻസ്ജെൻഡേഴ്സ്’ എന്നെഴുതിയ ബോർഡുകളും സ്‌ഥാപിച്ചിട്ടുണ്ട്. എഴുത്തിനു പുറമെ ചിഹ്‌നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന മറ്റു സ്‌റ്റേഷനുകളിലും പ്രത്യേക ശൗചാലയങ്ങൾ സജ്‌ജമാക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് ഡെൽഹി മെട്രോ അധികൃതർ.
Most Read: മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ നടപടി