ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ളാസുകാരിയായ മകളേയും പരസ്യ വിചാരണ ചെയ്‌ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയെ സ്‌ഥലം മാറ്റി. സിവിൽ പോലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പോലീസിൽ നിന്ന് സ്‌ഥലം മാറ്റിയത്. റൂറൽ എസ്‌പി ഓഫിസിലേക്കാണ് ഇവരെ മാറ്റിയത്.
വെള്ളിയാഴ്‌ചയാണ് തോന്നയ്‌ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ളാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്‌തത്. പോലീസ് വാഹനത്തിന് ഉള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്‌ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്നായിരുന്നു രജിതയുടെ ആരോപണം. സ്‌റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹപരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടികളേും കൊണ്ട് മോഷ്‌ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്ന് രജിത പറയുന്നതായി വീഡിയോയിലുണ്ട്. ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിൻമാറാൻ തയ്യാറായില്ല.
എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്‌ഥ പിങ്ക് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. സ്വന്തം ബാഗിൽ നിന്ന് ഫോൺ കിട്ടിയ ശേഷവും ഉദ്യോഗസ്‌ഥ അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങൾ ഡിവൈഎസ്‌പി റൂറൽ എസ്‌പിക്ക് റിപ്പോർട് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശുപാർശയെന്നാണ് സൂചന. അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
Most Read: ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍