അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരുമ്പോൾ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്താണെന്ന് വ്യക്തമായി മനസിലാക്കാതെ ഒരു സാധനവും സ്വീകരിക്കരുത്.
സുഹൃത്തുക്കളാണെങ്കിലും പോലും സാധനങ്ങള്‍ പരിശോധനിച്ച് ഉറപ്പുവരുത്താതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം അവ കൊണ്ടുവരരുതെന്നും അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്ന്. ചൂതാട്ടത്തിനുള്ള ഉപകരണങ്ങള്‍/ മെഷീനുകള്‍, മൽസ്യ ബന്ധനത്തിനുള്ള നൈലോണ്‍ വലകള്‍, പന്നി വര്‍ഗത്തില്‍പെടുന്ന ജീവനുള്ള മൃഗങ്ങള്‍, ആനക്കൊമ്പ്, ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ സാധനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, മതപരമായി അവഹേളിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും, ചവക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് മറ്റ് ഏതൊരു രാജ്യത്തെയും പോലെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രയില്‍ ഇവ കൈവശമുണ്ടെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. ഇതിന് പുറമെ മറ്റ് നിരവധി സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതിയും ആവശ്യമുണ്ട്.
മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്ന പ്രിസ്ക്രിപ്ഷനും ഒപ്പമുണ്ടാകണം. നിയമ വിരുദ്ധമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
National News: കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം എത്തും