മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്ദുൾ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ (26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ (32), മങ്കരത്തൊടി അബ്ദുൾ സത്താർ (26) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി കെഎം ദേവസ്യ, മങ്കട ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം 28ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിരാവിലെ ടിപ്പർ ലോറിയിൽ ക്വാറിയിലേക്ക് പോകുന്ന വഴി വടക്കാങ്ങര റോഡിൽ വെച്ച് കാർ കുറുകെയിട്ട് തടഞ്ഞുനിർത്തി ഒരു സംഘം ബലമായി പിടിച്ചുകൊണ്ട് പോയി മർദ്ദിച്ചുവെന്ന് ആയിരുന്നു യുവാവിന്റെ പരാതി.
കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്ന സംശയത്തിന്റെ പേരിലായിരുന്നു ഇത്. രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണിൽ ഇറക്കിവിട്ടു. രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് സംഘത്തിന്റെ വധഭീഷണിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയാറായില്ല. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി, മങ്കട ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലക്കേസ് പ്രതിയും കേസിലെ മുഖ്യ ആസൂത്രകനുമായ ഷറഫുദ്ദീൻ അടക്കം അഞ്ച് പേരെ കുറിച്ച് സൂചന ലഭിക്കുകയും ഇവരെ ഉടൻ തന്നെ പിടികൂടുകയും ആയിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Also Read: തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി







































