പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായി താൽക്കാലിക ഹെലിപാഡ് നിര്‍മിച്ചതിലൂടെ ഉണ്ടായ നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍. പത്തനംതിട്ട നഗരസഭാ സ്‌റ്റേഡിയത്തിലാണ് താൽക്കാലിക ഹെലിപാഡ് നിർമിച്ചത്.
ബിജെപിയുടെ അപേക്ഷ പ്രകാരമാണ് സ്‌റ്റേഡിയം വിട്ട് കൊടുത്തത്. എന്നാല്‍ ഇതുവരെ ഹെലിപാഡ് പൊളിച്ചു നീക്കിയിട്ടില്ല. അതിനാല്‍ സ്‌റ്റേഡിയം പൂര്‍വ്വ സ്‌ഥിതിയിൽ ആക്കുന്നതിനുള്ള ചിലവ് ബിജെപി വഹിക്കണമെന്നാണ് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്.
ഹെലിപാഡ് പൊളിച്ചു മാറ്റാത്തതിനാല്‍ ദിവസേന കായിക പരിശീലനത്തിന് എത്തുന്ന വിദ്യാർഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഇവര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്.
Read also: റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ