ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം മാറുന്നതു വരെ റെംഡെസിവിർ ഇഞ്ചക്ഷനും റെംഡെസിവിർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐ) കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കി.
കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന് പല സംസ്‌ഥാനങ്ങളിലും ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടി. എല്ലാ തദ്ദേശീയ നിർമാതാക്കളും റെംഡെസിവിർ സ്‌റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
ഫാർമസ്യൂട്ടിക്കൽ വകുപ്പ് മരുന്ന് നിർമാതാക്കളുമായി ചേർന്ന് റെംഡെസിവിർ ഉൽപാദനം വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാൻ നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ പറയുന്നു.
രാജ്യത്ത് ഏഴ് കമ്പനികളാണ് റെംഡെസിവിർ ഉൽപാദിപ്പിക്കുന്നത്. പ്രതിമാസം 38.80 ലക്ഷം യൂണിറ്റുകളുടെ ഇൻസ്‌റ്റോൾഡ് കപ്പാസിറ്റിയാണ് അവർക്കുള്ളത്.
Also Read: ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്