ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13.66 കോടി പിന്നിട്ടു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. നിലവില്‍ 2.38 കോടി പേർ ചികിൽസയിൽ കഴിയുന്ന ലോകത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായാത് 29.48 ലക്ഷം പേർക്കാണ്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്‌ഥാനത്ത്. 3.19 കോടി ആളുകൾക്കാണ് യുഎസില്‍ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 5.75 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തു.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിലും സ്‌ഥിതി രൂക്ഷമാണ്. 1.34 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്. 3.53 ലക്ഷം പേര്‍ മരണപ്പെട്ടു. ഫ്രാന്‍സില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു.
അതേസമയം ഇന്ത്യയാണ് വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പ്രതിദിന കോവിഡ് കേസുകളില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്ത്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ഇതുവരെ 1.33 കോടിയിലധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട രാജ്യത്ത് പത്ത് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
Read Also: ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാം; കൂച്ച് ബിഹാർ വെടിവയ്‌പ്പിൽ അമിത് ഷാ