ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. നീതി ആയോഗ് അംഗമായ ഡോക്‌ടർ വികെ പോൾ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ എന്നിവ അടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡോക്‌ടർ വികെ പോൾ അറിയിച്ചു. കൂടാതെ റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിന് ഇനി ക്ളിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ അവസ്‌ഥയിലാണ് നിലവിൽ കോവിഡ് വ്യാപനം നടക്കുന്നത്. മിക്ക സംസ്‌ഥാനങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ ആണെന്നും, രാജ്യത്തെ പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനങ്ങൾ ആർടിപിസിആർ പരിശോധനക്ക് പ്രാധാന്യം നൽകാതെ മുന്നോട്ട് പോകുന്നത് രാജ്യത്ത് വലിയ പ്രശനമാണ് ഉണ്ടാക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read also : മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു