കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദന് എതിരായ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകന്ദൻ നൽകിയ ഹരജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു.
2017 ഓഗസ്‌റ്റ് 23ന് ആണ് സംഭവമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് ഉണ്ണി മുകുന്ദനെതിരെയുള്ള കേസ്. കോട്ടയം സ്വദേശിനിയാണ് നടനെതിരെ പരാതി നൽകിയത്.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതി സമീപിച്ചത്. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെ തുടർന്ന് ഹൈക്കോടതി 2021 മെയ് ഏഴിന് വിചാരണ നടപടികൾ രണ്ടു മാസത്തേക്കു നിർത്തിവെച്ചിരുന്നു.
പിന്നീട് 2022 ഓഗസ്‌റ്റ് 22ന് കേസ് ഒത്തുതീർപ്പായെന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിക്ക് കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്‌തമാക്കി അന്ന് സ്‌റ്റേ നീട്ടുകയും ചെയ്‌തു. പിന്നീട് പലതവണ സ്‌റ്റേ നീട്ടിയിരുന്നു. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ വീണ്ടും കേസ് വന്നപ്പോൾ താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്. തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു.
Most Read: ‘കേസ് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ’; മുൻകൂർ ജാമ്യത്തിനായി കെ സുധാകരൻ ഹൈക്കോടതിയിൽ