കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് കെ സുധാകരൻ ഹരജിയിൽ ആരോപിക്കുന്നു. പണം നഷ്‌ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
ആരെയും വഞ്ചിച്ചിട്ടില്ലെന്നും, രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനും, സമൂഹമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടാണ് തന്നെ കേസിൽ പ്രതിചേർത്തതെന്നും കെ സുധാകരൻ ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വ. മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യഹരജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം, കേസിൽ പ്രതിചേർത്ത കെ സുധാകരന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ മാസം 23ന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടാം പ്രതിയാക്കി കേസെടുത്ത കെ സുധാകനെ ഇന്നലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. എന്നാൽ, സാവകാശം വേണമെന്ന് സുധാകരൻ അറിയിച്ചതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അധികസമയം അനുവദിച്ചത്.
Most Read: ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു