ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു പോലീസ്. ഡെൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജൂലൈ നാലിന് കോടതി കേസിൽ വാദം കേൾക്കും. അതേസമയം, ബ്രിജ് ഭൂഷണിനെതിരെ ചുമത്തിയ പോക്‌സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പോലീസ് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണിനെതിരെ പോക്‌സോ കേസ് ചുമത്തുന്നതിന് ആവശ്യമായ തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ബ്രിജ് ഭൂഷണിനെതിരെ നിരവധി വനിതാ താരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. ബ്രിജ് ഭൂഷണെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ഗുസ്‌തി താരങ്ങളുടെ പരാതിയിൽ ഈ മാസം 15നകം കുറ്റപത്രം നൽകുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയിരുന്നു. ഈ മാസം 30നുള്ളിൽ ഫെഡറേഷൻ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ അടക്കം സമരം ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്രം വീണ്ടും ഒത്തുതീർപ്പ് ശ്രമം നടത്തിയത്.
Most Read: ബിപോർജോയ്; ഗുജറാത്തിൽ കനത്ത മഴയും കടൽക്ഷോഭവും- 76 ട്രെയിനുകൾ റദ്ദാക്കി