തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജൻ അറസ്‌റ്റിൽ. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രിയരഞ്‌ജനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
കുട്ടിയെ കാറിടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം മനഃപൂർവമുള്ള നരഹത്യയെന്ന് പോലീസ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 30നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്തുവെച്ചു പത്താം ക്ളാസ് വിദ്യാർഥിയായ പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ അരുൺ കുമാറിന്റെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്‌ഥ ഐബി ഷീബയുടേയും മകൻ ആദിശേഖർ (15) ഇലക്‌ട്രിക് കാറിടിച്ചു മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു. വിദ്യാർഥിയുടെ ദേഹത്തൂടെ വാഹനം കയറിയിറങ്ങുന്നത് ദൃശ്യത്തിലുണ്ട്. സംഭവ സ്‌ഥലത്ത് വെച്ച് തന്നെ വിദ്യാർഥി മരിച്ചിരുന്നു. ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസ്.
എന്നാൽ, മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്‌ഥാനത്തിലാണ് സംഭവം മനഃപൂർവമുള്ള നരഹത്യയാണെന്ന് പോലീസ് സ്‌ഥിരീകരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചു കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രതിക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി സ്‌ഥലത്ത് ഉണ്ടായിരുന്നവരും പോലീസിന് വിവരം നൽകിയിരുന്നു.
അപകടത്തിന് പിന്നാലെ ഇയാൾ ഓടിച്ചിരുന്ന കാർ പേയാടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിന് മുൻപ് പ്രിയരഞ്‌ജൻ ക്ഷേത്രത്തിന് മുന്നിൽ മൂത്രം ഒഴിച്ചു. ഇത് ചോദ്യം ചെയ്‌ത കുട്ടിയോട് ഇയാൾ കയർത്തു സംസാരിച്ചു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. കുട്ടിയോട് പ്രിയരഞ്‌ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസും അറിയിച്ചു.
Most Read| സോളാർ കേസ്; രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി