കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സുരേഷ് ഗോപി ബോധപൂർവം പ്രവർത്തിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഫെബ്രുവരി 26ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിശക് കാരണം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകൾ തിരുത്തി ഇന്ന് വീണ്ടും 180 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഐപിസി 354, പോലീസ് ആക്‌ടിലെ 119 എ എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുള്ളത്. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്‌പർശിക്കുക, പൊതു സ്‌ഥലത്ത് സ്‌ത്രീകളോട് ലൈംഗിക ചുവയോടെ പെരുമാറുക എന്നീ വകുപ്പുകളാണിത്.
ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മദ്ധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു രംഗത്ത് വന്നിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ പ്രവർത്തക നിയമനടപടിയുമായി മുന്നോട്ട് പോയത്.
ഇവർ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു. അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് പരാതി. തുടർന്ന്, സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പോലീസ് കേസെടുത്തത്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്