കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിങ്‌സുകളും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാൽ, ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നതാണ് വലിയ ദുരന്തത്തിന് ആഴം കൂട്ടിയതെന്നാണ് ആർടിഒയുടെ വിശദീകരണം.
‘പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് മുൻപ് ഫയർഫോഴ്‌സ് തീയണച്ചു. പെർഫ്യൂം, സാനിറ്റൈസർ പോലുള്ള വസ്‌തുക്കൾ തീപടരാൻ കാരണമായേക്കും. വിശദപരിശോധനക്ക് വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്നും’ ആർടിഒ ഉണ്ണികൃഷ്‌ണൻ അറിയിച്ചു. അതേസമയം, കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട് തേടി. കണ്ണൂർ റീജണൽ ട്രാൻസ്‌പോർട് ഓഫീസറോടാണ് ഹൈക്കോടതി റിപ്പോർട് ആവശ്യപ്പെട്ടത്. ഇന്ന് പ്രാഥമിക റിപ്പോർട് നൽകാനാണ് നിർദ്ദേശം.
കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. പിൻ സെറ്റിൽ യാത്ര ചെയ്‌തിരുന്ന റീഷയുടെ മൂത്ത കുട്ടി, അച്ഛൻ, അമ്മ, മാതൃസഹോദരി എന്നിവർ രക്ഷപ്പെട്ടു. മുൻ സീറ്റിൽ യാത്ര ചെയ്‌ത പ്രജിത്തും റീഷയുമാണ് ദാരുണമായി മരിച്ചത്.
Most Read: സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും