മലപ്പുറം: ജില്ലയിലെ മുണ്ടുപറമ്പിൽ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ സീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ(രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂർ മുയ്യം കുറുമാത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന.
ഷീനയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11 മണിക്ക് പോലീസിൽ വിളിച്ചു അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. സബീഷ് ധനകാര്യ സ്‌ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇവർ മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
Most Read: തിരികെ ലഭിക്കുമോ എംപി സ്‌ഥാനം? രാഹുലിന്റെ അപ്പീലിൽ വിധി ഇന്ന്