ആലപ്പുഴ: തനിക്കെതിരായ ആരോപണം രാഷ്‌ട്രീയ ധാർമികത ഇല്ലാത്തതാണെന്ന് മന്ത്രി ജി സുധാകരൻ. സംശുദ്ധമായ രാഷ്‌ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗം പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായാണ് മന്ത്രി രംഗത്തെത്തിയത്.
താനും കുടുംബവും ഒരു വിവാദവും ഉണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. ഭാര്യയെ വരെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്യൂണിസ്‌റ്റ് ആണ്.സംശുദ്ധമായ തന്റെ രാഷ്‌ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിക്ക് പിന്നിൽ ഒരു ഗ്യാങ് തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരും ഉൾപ്പെടുന്നു. പൊളിറ്റിക്കൽ ക്രിമിനലുകളെ പ്രോൽസാഹിപ്പിക്കരുത് എന്നും മന്ത്രി പറഞ്ഞു.
ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിക്കുകയാണ്. സ്‌റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ആരോപണത്തിന് പിന്നിൽ വേറെ ചിലരാണെന്നും സുധാകരൻ പറയുന്നു. പേഴ്‌സണൽ സ്‌റ്റാഫിനെയോ ഭാര്യയെയോ താൻ ഒന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു, അതിൽ സഹതാപമുണ്ടെനും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: അഭിമന്യു വധക്കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി