കാസർഗോഡ്: കർഷകരുടെയും വനംവകുപ്പിന്റെയും പ്രതിരോധം നിഷ്‌പ്രഭമാക്കി ആനക്കൂട്ടം തെക്കൻ കൊച്ചി എന്നറിയപ്പെടുന്ന മുളിയാർ വനത്തിലെത്തി. ഇതോടെ മുളിയാർ വനത്തോട് ചേർന്ന ചമ്പിലാംകൈ, കാലിപ്പള്ളം, കുണിയേരി, ചെറ്റത്തോട്, പാണ്ടിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ കൃഷിനാശത്തിന്റെ ആക്കംകൂടുമെന്ന ഭീതിയിലാണ് കൃഷിക്കാർ.
കഴിഞ്ഞദിവസം എരിഞ്ഞിപ്പുഴയിൽ നാശം വിതച്ച ഏഴ് ആനകളോടൊപ്പം തൈര ഭാഗത്തുണ്ടായിരുന്ന രണ്ടാനകളും ചേർന്ന് ഒൻപത് ആനകളാണ് തിങ്കളാഴ്‌ച പുലർച്ചെ എരിഞ്ഞിപ്പുഴ പാലം കടന്നത്. ഇതോടെ ആഴ്‌ചകളായി നാട്ടുകാർ ഉറക്കമൊഴിച്ച് ചെറുസംഘങ്ങളായി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും നടത്തിയ ശ്രമങ്ങൾ പാഴായി.
വിവിധ പ്രദേശങ്ങളിലായി കാർഷിക വിളകൾക്കും മറ്റും കനത്ത നാശമാണ് ആനകൾ വരുത്തിയത്. കാലിപ്പള്ളത്തെ ഡോ. ശ്യാം ഭട്ടിന്റെ കൃഷിയിടത്തിലുള്ള ഒട്ടേറെ കവുങ്ങുകളും വാഴകളും ആനക്കൂട്ടം നശിപ്പിക്കുകയും പൈപ്പ് ലൈനുകൾ ചവിട്ടി തകർക്കുകയും ചെയ്‌തു.
ചമ്പിലാംകൈയിലെ ഇബി കൃഷ്‌ണ രാജിന്റെ എട്ട് തെങ്ങ്, പത്തോളം കവുങ്ങുകൾ, മുപ്പതോളം വാഴകൾ എന്നിവയും നശിപ്പിച്ചു.
അതേസമയം ആനശല്യത്തിന് പരിഹാരം കാണാൻ ജില്ലാ ഫോറസ്‌റ്റ് ഓഫിസർ വിളിച്ച യോഗം കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ ചൊവ്വാഴ്‌ച നടക്കും. പയസ്വിനിപ്പുഴയുടെ തീരത്തെ ആനശല്യം നേരിടുന്ന പഞ്ചായത്തുകളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കർഷക പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Malabar News: ഭാരതപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ഇന്നും തിരച്ചില്‍ തുടരും