തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്ത് (32) ആണ് മരിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണതാണ് മരണകാരണം.
തീ പടരുന്നതിനിടെ അവശിഷ്‌ടങ്ങൾക്ക് ഉള്ളിൽ രഞ്‌ജിത്ത് കുടുങ്ങി. ഏറെ നേരം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. രഞ്‌ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി ഫയർ സർവീസിൽ ജീവനക്കാരനാണ് രഞ്‌ജിത്ത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്.
കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. കെട്ടിടം പൂർണമായി കത്തിനശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിത്ത സമയത്ത് സ്‌ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ബ്ളീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിൽ ആയിരുന്നു. തീ പൂർണമായി അണച്ചതായി അഗ്‌നിശമന സേന അറിയിച്ചു.
Most Read: മണിപ്പൂരിൽ വീണ്ടും നിരോധനാജ്‌ഞ; വെള്ളിയാഴ്‌ച വരെ ഇന്റർനെറ്റ് നിരോധനം