തിരുവനന്തപുരം: കടുത്ത ചൂടിന് അൽപ്പം ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്ത ആഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ സാംസ്‌ഥാനത്തൊട്ടാകെ വേനൽമഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു.
അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് മഴക്ക് കൂടുതൽ സാധ്യത. നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ട്. കണ്ണൂർ, വയനാട്, വനമേഖലകളിലും മഴ ലഭിച്ചേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിർത്തിയിലും മഴ പെയ്‌തേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാർച്ച് 20 വരെ ശരാശരി വേനൽമഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, സംസ്‌ഥാനത്താകെ താപനില വർധിക്കുകയാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 6 ജില്ലകളിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനില സാധാരണയിൽ നിന്നും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ മാസം അവസാനത്തോടെ മധ്യേന്ത്യയിൽ നിന്ന് ഉഷ്‌ണതരംഗങ്ങൾ എത്തി തുടങ്ങും. അതോടെ അന്തരീക്ഷ ഊഷ്‌മാവ് പലയിടത്തും 40 ഡിഗ്രി കടക്കുമെന്നും വിദഗ്‌ധർ അറിയിച്ചിട്ടുണ്ട്.
Most Read: കൊച്ചി നേവൽ എയർ സ്‌റ്റേഷൻ; ഡ്രോണുകൾ പറത്തുന്നതിന് നിയന്ത്രണം