മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്നതാണ് ‘സാന്ത്വന സദനം’.
ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ തന്റെ വീട് നിർമ്മാണത്തിനായി മാറ്റിവെച്ച സാധനങ്ങൾ നൽകി ഒരു “മനുഷ്യൻ” മനുഷ്യ ജീവികൾക്ക് മാതൃകയാവുകയാണ്.
ഏകദേശം മൂന്നു കോടിയിൽ പരം രൂപയുടെ പദ്ധതിയാണ് എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്ന ‘സാന്ത്വന സദനം’ ത്തിന് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചിലവ്. ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ സഹായങ്ങൾക്കായി സംഘാടകർ നടത്തുന്ന അന്വേഷണത്തിന് ഇടയിലാണ് ചെട്ടിയിലെ തൊണ്ടിയൻ അബൂബക്കറെന്ന മനുഷ്യ സ്‍നേഹിയുടെ അരികിലെത്തുന്നത്. ആവശ്യവും അതിലെ നൻമയും തിരിച്ചറിഞ്ഞ അബൂബക്കർ തന്റെ വീട് നിർമ്മാണത്തിനായി മാറ്റി വെച്ച മുന്തിയ ഇനം പ്ലാവ് ന്റെ പതിനെട്ട് ജനലുകൾക്ക് ആവശ്യമായ മര ഉരുപ്പടികൾ നൽകിയാണ് ‘സാന്ത്വന സദനം’ എന്ന മഹാ നൻമയുടെ ഭാഗമായത്.
കൂലിവേല ചെയ്‌ത് ഉപജീവനം കണ്ടെത്തുന്ന ഇദ്ദേഹം നാട്ടിലെ ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിലും ഏറെ സജീവമാണ്. തന്നാൽ കഴിയുന്ന രീതിയിൽ സഹജീവികൾക്ക് അഭയമാകാൻ ആഗ്രഹിക്കുന്ന ഈ മനുഷ്യൻ ദൈവപ്രീതിയല്ലാതെ മറ്റൊന്നും ആരിൽനിന്നും പ്രതീക്ഷിക്കുന്നില്ല. എസ് വൈ എസ് ഈസ്റ്റ് ജില്ലാ ഭാരവാഹികളായ കെപി ജമാൽ, അസൈനാർ സഖാഫി കുട്ടശ്ശേരി, ഉമർ മുസ്‍ലിയാർ ചാലിയാർ എന്നിവർ തൊണ്ടിയൻ അബൂബക്കറിൽ നിന്നും സംഭാവനയായി നൽകിയ ഈ മര ഉരുപ്പടികൾ സ്വീകരിച്ചു.
Read More: രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍