തിരുവനന്തപുരം: ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയതെന്നും എ വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫ് പൊതുവെ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികളെല്ലാം ഇക്കാര്യത്തിൽ നിശബ്‌ദമാണ്. അവരുടെ സമീപനം രാഷ്‌ട്രീയ താൽപര്യത്തിന് അനുസരിച്ചാണ് എന്നതിന് ഇതിൽകൂടുതൽ വ്യക്‌തത ആവശ്യമില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം, കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിലപാട്. സിപിഐഎം നേതാക്കളെ പോലെ തലയിൽ മുണ്ടിട്ടും നെഞ്ചുവേദന അഭിനയിച്ചും നടക്കാതെ ബിജെപി നേതാക്കളെല്ലാം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും വി മുരളീധരൻ വ്യക്‌തമാക്കി.
കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്. പണം വന്നത് ആർക്കുവേണ്ടിയാണെന്ന് സംസ്‌ഥാന നേതൃത്വത്തിന് അറിയാമായിരുന്നു എന്ന ബിജെപി ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള നീക്കം. പണം വന്നതിൽ പല നേതാക്കൾക്കും അറിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
Read also: കേരള എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡങ്ങൾ മാറ്റിയേക്കും; ഹയർ സെക്കൻഡറി മാർക്ക് ഒഴിവാക്കും