തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദ്ദേശം നൽകിയിരുന്നു. സിപിഎം പ്രവർത്തകർക്ക് നേരെ സംസ്‌ഥാന വ്യാപകമായി അക്രമം നടക്കുന്നുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
പാർട്ടി എന്ന നിലയിൽ സിപിഎം യാതൊരു വിധ അക്രമ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നില്ല. തിരഞ്ഞെടുപ്പിനിടെ പലയിടത്തും സിപിഎമ്മിന് നേരെ അക്രമം ഉണ്ടായി. കൂത്തുപറമ്പിൽ പ്രാദേശികമായി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഒരിക്കലും അക്രമം ഒരു ഘടകമാകരുത്. രാഷ്‌ട്രീയയവും, രാഷ്‌ട്രീയ സംവാദങ്ങളുമാണ് ചർച്ചയാകേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. പ്രതിപക്ഷത്തിന് കാര്യമായി രാഷ്‌ട്രീയ അജണ്ടകളില്ലാതെ അപവാദം മാത്രം പ്രചരിപ്പിച്ച തിരഞ്ഞെടുപ്പല്‍ ഇടതുപക്ഷം വമ്പിച്ച വിജയം നേടും. ചരിത്രത്തിലില്ലാത്ത വിജയം നേടി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
അതേസമയം, അക്രമം നടന്ന സ്‌ഥലം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ സന്ദർശിച്ചു. രാഷ്‌ട്രീയ കൊലയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പതിനൊന്നോളം പേർക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊലയ്‌ക്ക് പിന്നിൽ ഗൂഢാലോചന എന്ന ആരോപണം വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Also Read: കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകൻ കസ്‌റ്റഡിയിൽ