തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് നടന്ന സംഘർഷത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഡിവൈഎഫ്‌ഐ ബ്ളോക്ക് പ്രസിഡണ്ട് സുർജിത്തിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
വോട്ടെടുപ്പ് ദിവസമായ ഇന്നലെ കാട്ടായിക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഐഎമ്മിന്റെ ശക്‌തി കേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ബൂത്ത് സ്‌ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ നാലംഗ ബിജെപി സംഘം സ്‌ഥലത്തെത്തി രണ്ട് സിപിഐഎം പ്രവർത്തകരെ മർദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സ്‌ഥലത്തെത്തിയ പോലീസ് സന്നാഹം ഡിവൈഎഫ്‌ഐ പ്രവർത്തനെ ഉൾപ്പടെ കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ കാട്ടായിക്കോണത്ത് പോലീസ് പ്രവർത്തിച്ചത് അന്യായമാണെന്നും, ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ബൂത്തുപിടിത്തം വ്യാപകം; തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് ചെന്നിത്തല