കണ്ണൂർ: തളിപ്പറമ്പിൽ വ്യാപകമായി ബൂത്തുപിടിത്തം ഉണ്ടായെന്നും മണ്ഡലത്തിൽ റീപോളിങ് വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എംവി ഗോവിന്ദൻ മാസ്‌റ്ററുടെ പ്രസ്‌താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മണ്ഡലത്തിൽ ബൂത്തുപിടിത്തം വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്‌ഥാനാർഥി അബ്‌ദുൾ റഷീദ് ഇത് സംബന്ധിച്ച പരാതി റിട്ടേണിങ് ഓഫീസർക്കും ബന്ധപ്പെട്ടവർക്കും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റമറ്റ വോട്ടർ പട്ടിക തയാറാക്കണം. ഇത് സംബന്ധിച്ച് തന്റെ നിർദ്ദേശങ്ങൾ കമ്മീഷന് നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വോട്ടർ പട്ടിക കുറ്റമറ്റതാക്കി ഇല്ലെങ്കിൽ അത് കമ്മീഷന്റെ പരിശുദ്ധി നശിപ്പിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ വ്യാജ വോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മീഷന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. അത് ഫലപ്രദമായി തടയാൻ നിലപാട് സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അഭിനന്ദിക്കുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചു, പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും; ഇ ശ്രീധരൻ