തിരുവനന്തപുരം : ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന പുതിയ നിയമ പരിഷ്‌കാരത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരണമെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ഹിന്ദു രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഈ നടപടികളിലൂടെ ലക്ഷദ്വീപിനെ അടിമുടി തകര്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.
തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മൽസ്യജീവനക്കാരുടെ ഷെഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിടുകയും ചെയ്‌തു. ഗവണ്‍മെന്റ് സര്‍വീസിലെ തദ്ദേശീയരായ മുഴുവന്‍ താൽക്കാലിക ജീവനക്കാരെയും അഡ്‌മിനിസ്‌ട്രേറ്റർ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കുകയും, മദ്യം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരിൽ മദ്യശാലകൾ തുറക്കാൻ തീരുമാനിക്കുകയും ചെയ്‌തു.
ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൽസ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ ജനാധിപത്യവിരുദ്ധമായ ഇടപെടല്‍ നടത്തി അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്നു. കൂടാതെ ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്‌റ്റേഷനുമെല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാപ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്‌ട് നടപ്പിലാക്കി. ഇത്തരത്തിൽ ദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ വരെ ഇടപെട്ട് ഏകാധിപത്യ ഭരണത്തിനുള്ള നീക്കമാണ് അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്നതെന്ന് എ വിജയരാഘവൻ വ്യക്‌തമാക്കി.
അതിനാൽ ഈ വിധത്തിലുള്ള പരിഷ്‌കാരങ്ങൾ സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ലക്ഷദ്വീപിൽ വരുത്തിയ പുതിയ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരെ രംഗത്ത് വന്നത്. സിനിമ-രാഷ്‌ട്രീയ-സാമൂഹിക മേഖലകളിൽ നിന്നും ധാരാളം ആളുകൾ ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി അഡ്മിനിട്രേറ്ററുടെ നടപടിക്കെതിരെ പ്രതികരിച്ചു.
Read also : മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തും