മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയിട്ടും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപത് ദിവസം പിന്നിടുകയാണ്. എങ്കിലും സർക്കാർ നടത്തുന്ന തീവ്രശ്രമങ്ങൾക്ക് അനുസരിച്ചുള്ള കുറവ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായിട്ടില്ല.
ജില്ലയിൽ കൂടുതൽ പേർക്കും വീടുകളിൽ നിന്ന് തന്നെയാണ് രോഗം ബാധിക്കുന്നത്. കുടുംബാംഗങ്ങൾ കൂടുതലുള്ളത് രോഗവ്യാപനത്തിന് ഇടയാക്കുന്നു. മതിയായ ക്വാറന്റെയ്‌ൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന് രോഗബാധിതരെ സിഎഫ്‌എൽടിസിയിലേക്ക് മാറ്റാൻ ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്‌ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും കരുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികൾ സജ്‌ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്‌എൽടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്‌റ്റെബിലൈസേഷൻ സെന്ററുകൾ ഒരുക്കും. ഇവിടെ ഓക്‌സിജൻ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികില്‍സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കല്‍ ബ്‌ളോക്കുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റും. ട്രിപ്പിള്‍ ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആന്റിജൻ പരിശോധന നടത്തുകയും പോസിറ്റീവായവരെ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Also Read: വിദേശത്ത് ജോലി ചെയ്യുന്നവരുടെ വാക്‌സിനേഷൻ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി