കൊല്ലം: എൻസിപി നേതാവിന് എതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ വീട്ടിലെ വേലിയും ഡിഷ് ആന്റിനയും അയൽവാസി തകർത്തതായി പരാതി. കുണ്ടറ പോലീസിലാണ് പരാതി നൽകിയത്. രണ്ട് വീട്ടുകാരും തമ്മില്‍ നേരത്തെ കിണര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കമുള്ളതായി കുണ്ടറ പോലീസ് പറഞ്ഞു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നേരത്തെ യുവതിയുടെ പിതാവും സഹോദരനും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ അയല്‍ക്കാരനും അറസ്‌റ്റിലായിരുന്നു.
അതിനിടെ യുവതിയുടെ പിതാവ്, എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗമായ അഭിഭാഷകനോട് പീഡനപരാതി പിന്‍വലിക്കുന്നത് സംബന്ധിച്ച് നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നു. താനും മകനും അയല്‍വാസിയെ ആക്രമിച്ചെന്ന കേസില്‍ ജയിലിലായത് മകളെ അപമാനിക്കാന്‍ ശ്രമിച്ച എന്‍സിപി നേതാവ് മൂലമാണ്. ആ കേസ് പിന്‍വലിച്ചാല്‍ നേതാവിനെതിരായ പരാതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു ഫോണ്‍ സംഭാഷണത്തിൽ യുവതിയുടെ പിതാവ് അഭിഭാഷകനോട് പറഞ്ഞത്.
Most Read: കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം; എതിർപ്പുമായി കേരളം