ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അറസ്‌റ്റിലായവർ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പോലീസ് പറഞ്ഞു. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്‌റ്റിലായത്.
മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്‌ണു തമ്പി എന്നിവർ നേരത്തെ പിടിയിലായിരുന്നു. അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സജയ് ജിത്തിന്റെ മൊഴി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പോലീസിനോട് സമ്മതിച്ചു. ക്ഷേത്രോൽസവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു.
Also Read: കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു