തൃശൂർ: വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന വടക്കാഞ്ചേരി പഞ്ചായത്തിൽ മികച്ച വിജയം നേടിയ പശ്‌ചാത്തലത്തിലാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
‘ലൈഫ് മിഷൻ വിവാദം തുടങ്ങിയത് അനിൽ അക്കരയാണ്. എന്നാൽ, ജനം അപവാദങ്ങൾ പരത്തുന്നവർക്ക് ഒപ്പമല്ല നിന്നത്. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് അവർ വോട്ട് ചെയ്‌തത്. അനിൽ അക്കര മണ്ഡലത്തിലെ വികസനത്തെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് വിവാദങ്ങളിലാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നത് മാത്രമാണ് അക്കരക്ക് താൽപര്യം’- മന്ത്രി പറഞ്ഞു.
അനിൽ അക്കര ഉയർത്തി കൊണ്ടുവന്ന വിവാദങ്ങളിൽ പലതും നിലവാരമില്ലാത്തതാണ്. അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തും മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളും യുഡിഎഫിന് നഷ്‌ടപ്പെട്ടു. ജനങ്ങളുടെ ബോധത്തെ ചോദ്യം ചെയ്യരുത്. വെൽഫെയർ പാർട്ടി സഖ്യവും യുഡിഎഫിന് തിരിച്ചടിയായി. ലൈഫ് പദ്ധതിയുടെ നിർമാണം തടഞ്ഞവർ തന്നെ അത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതെല്ലം ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
കോടതിയിലെ കേസ് അനുസരിച്ച് ലൈഫ് മിഷനിൽ തുടർ പ്രവർത്തനങ്ങൾ നടത്തും. അനിൽ അക്കര എംഎൽഎ ആയി ഇനിയും തുടരണോ എന്ന് വടക്കാഞ്ചേരിക്കാർ തീരുമാനിക്കട്ടെ. ജനപ്രതിനിധികൾ അന്തസ് പുലർത്തണം. മതേതര പക്ഷത്ത് നിലനിൽക്കുന്ന കോൺഗ്രസുകാർ ഇടതുപക്ഷത്തെ പിന്തുണക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Also Read: ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി