പാലക്കാട്: ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇപ്പോള്‍ നഗരസഭക്ക് മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്ത് ബിജെപി പ്രവർത്തകർ 18 അടിയോളം നീളം വരുന്ന രണ്ടു ഫ്‌ളക്‌സുകൾ തൂക്കിയത്. വോട്ടെണ്ണൽ ദിനമായ ബുധനാഴ്‌ച ഉച്ചയോടയാണ് സംഭവം നടന്നത്. നഗരസഭയിലെ ഭരണം എൻഡിഎക്ക് ഉറപ്പാക്കിയ ശേഷമാണ് നഗരസഭാ മന്ദിരത്തിന് മുകളിൽ കയറി ഫ്‌ളക്‌സുകൾ തൂക്കിയത്.
ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും രണ്ടാമത്തേതിൽ മോദി, അമിത് ഷാ എന്നിവരുടെ ഫോട്ടോയും കൂടെ വന്ദേമാതരവും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പോലീസിടപെട്ട് നീക്കം ചെയ്യിപ്പിച്ചിരുന്നു.
സംഭവത്തിൽ കോൺഗ്രസും സിപിഎമ്മുമടക്കം പോലീസിൽ പരാതി നൽകിയിരുന്നു. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 153ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. കേസിൽ ബിജെപി കൗണ്‍സിലര്‍മാരും പോളിംഗ് ഏജന്റുമാരും പ്രതികളാകും.
പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും തെളിവു ശേഖരിച്ച ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കൂ എന്ന നിലപാടിലാണ് പോലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയോട് പാലക്കാട് എസ്‌പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
National News: യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്