ന്യൂഡെൽഹി: യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ അപകടം സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാർട്ട്മെന്റിലാണെന്നും കണ്ടെത്തി. പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും നാവികസേന അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്ക് യാർഡിലാണ് സംഭവം നടന്നത്. ഇന്റേണൽ കമ്പാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ നാവികരെ അടിയന്തര ചികിൽസക്കായി മാറ്റിയിരുന്നു. സ്‌ഥിതി വേഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെന്നും കപ്പലിന് കാര്യമായ കേടുപാടില്ലെന്നും നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും ഇതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു.
1986ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായതാണ് ഐഎൻഎസ് രൺവീർ. അഞ്ച് രജ്‌പുത്ത് ക്ളാസ് യുദ്ധ കപ്പലുകളിൽ നാലാമത്തേത് ആണിത്. വിശാഖപട്ടണമാണ് ബേസെങ്കിലും മുംബൈയിലേക്ക് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചതായിരുന്നു.
തിരികെ വിശാഖപട്ടണത്തേക്ക് മടങ്ങിനിരിക്കെയാണ് അപകടം. 2008ൽ സാർക്ക് ഉച്ചകോടിക്കായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവർക്ക് സുരക്ഷ ഒരുക്കിയതടക്കം നിർണായക നടപടികളിൽ പങ്കാളിയായിട്ടുണ്ട് ഐഎൻഎസ് രൺവീർ.
Read Also: സംസ്‌ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ