പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട് നൽകിയത്. നേരത്തെ കേസ് അന്വേഷിച്ച പോലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ ജാമ്യത്തിൽ വിട്ടിരുന്നു.
ദൃക്‌സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി പിഎം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഈ മാസം 7ആം തീയതിയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് ആദർശും, സബിത്തും മരണപ്പെട്ടത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം നടന്നത്.
അപകടത്തിന്റെ ദൃശ്യങ്ങൾ ബസിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കൾ മരിച്ചതെന്ന് വ്യക്‌തമായത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ബസ് ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെ സർവീസിൽ സസ്‌പെൻഡ് ചെയ്യുകയും, അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
Most Read: അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും