കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ യു ഉമേഷിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു. പോലീസ് സേനക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പിരിച്ചിവിടൽ തീരുമാനമെന്നാണ് വിവരം.
അച്ചടക്ക ലംഘനം അംഗീകരിക്കാൻ ആവില്ലെന്ന് എവി ജോർജ് വ്യക്‌തമാക്കി. പോലീസ് സേനക്കെതിരെ സാമൂഹിക മദ്ധ്യമങ്ങളിലൂടെ ഉമേഷ് വള്ളിക്കുന്ന് നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിൽ സിറ്റി പോലീസ് കമ്മീഷണറെ വിമർശിച്ചു ഉമേഷ് ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നു.
മാർച്ച് എട്ടിന് കാലിക്കറ്റ് പ്രസ് ക്ളബിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘പ്രണയപ്പകയിലെ ലിംഗ രാഷ്‌ട്രീയം’ എന്ന സംവാദത്തിൽ സംസാരിച്ചതിനായിരുന്നു എവി ജോർജ് ഉമേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നേരത്തെയും പോലീസ് സംവിധാനത്തെ കുറിച്ചുള്ള വീഴ്‌ചകളെ പറ്റി ഉമേഷ് രംഗത്തെത്തിയിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹർത്താലിൽ മുൻ സിറ്റി പോലീസ് കമ്മീഷണറും ജില്ലാ പോലീസ് മേധാവിയുമായിരുന്ന എസ് കാളിരാജ് മഹേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ടതിന് 2019ൽ ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഹർത്താലിൽ മിട്ടായി തെരുവിൽ നടന്ന ആക്രമങ്ങൾ തടയുന്നതിൽ കമ്മീഷണർ പരാജയപ്പെട്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമർശനം.
Most Read: ‘കെ റെയിൽ ബോധ വൽക്കരണത്തിന് ആരും വരരുത്’; ചെങ്ങന്നൂരിൽ പോസ്‌റ്റർ പ്രതിഷേധം