കൊച്ചി: മുൻ കേരള ജേതാക്കളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ എന്നും അന്വേഷിക്കണം. ഇത്തരം ഇടപാടുകൾ ഒളിപ്പിക്കാനാകും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും പോലീസ് പറയുന്നു.
കേസിൽ നിർണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് അറസ്‌റ്റിലായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് അടക്കമുള്ള ആറ് പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പോലീസ് പാലാരിവട്ടം സ്‌റ്റേഷനിൽ വെച്ച് ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
മുൻ മിസ് കേരള അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നതായി കുടുംബം നൽകിയ പരാതിയിലും പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദ്ദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം.
Also Read: പിങ്ക് പോലീസിന് എതിരായ പരാതിയിൽ നടപടിയില്ല; പെൺകുട്ടി ഹൈക്കോടതിയിൽ