കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചു എന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹരജി നൽകിയത്.
മൊബൈൽ ഫോൺ മോഷ്‌ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരിൽ പോലീസ് ഉദ്യോഗസ്‌ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും പിതാവിന്റെ വസ്‌ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹരജിയിൽ പറയുന്നു. പൊതുജനം നോക്കി നിൽക്കെ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥയായ രജിത തന്നെ അപമാനിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്‌ഥയുടെ ഹാൻഡ് ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
എന്നിട്ടും കുറ്റക്കാരിയായ ഉദ്യോഗസ്‌ഥയെ പോലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താൽപര്യപ്രകാരം സ്‌ഥലം മാറ്റം നൽകുകയാണ് ചെയ്‌തതെന്നും ഹരജിയിൽ ആരോപിക്കുന്നു. തനിക്ക് ഉണ്ടായ മാനസികാഘാതത്തിന് നഷ്‌ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പെൺകുട്ടിയുടെ ഹരജിയിൽ ആവശ്യപ്പെടുന്നു.
ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും പിതാവിനും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈൽ മോഷ്‌ടിച്ചു എന്നാരോപിച്ച് ജയചന്ദ്രനെയും മകളെയും പോലീസ് ഉദ്യോഗസ്‌ഥയായ രജിത പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. താൻ മോഷ്‌ടിച്ചിട്ടില്ലെന്ന് ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ വിചാരണ തുടരുകയായിരുന്നു.
പിന്നാലെ പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു ഉദ്യോഗസ്‌ഥ. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിൽ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പറയുന്നത്. തുടർന്ന് രജിതക്കെതിരായ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി.
Most Read: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി