കോട്ടയം: യുവാവിനെ കൊന്ന് കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാള്‍ രാവിലെ ജയില്‍ചാടി. അന്വേഷണത്തിനൊടുവില്‍ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടി. മീനടം പാറമ്പുഴ കവല മോളയില്‍ ബിനുമോനാണ് (36) ജില്ലാ ജയിലില്‍നിന്ന് ശനിയാഴ്‌ച പുലര്‍ച്ചെ ചാടിപ്പോയത്.
തുടർന്ന് രാത്രി 9.15-ഓടെ മീനടത്തെ വീടിന് സമീപത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവിടെ ഒരു പറമ്പില്‍ ഒളിച്ചു കഴിയുകയായിരുന്നു ബിനുമോന്‍. ഇയാളെ ഈ ഭാഗത്ത് കണ്ടതായി വൈകിട്ട് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.
പോലീസിനെക്കണ്ട് ഓടിയ പ്രതിയെ തൊട്ടടുത്ത പാടത്ത് കോട്ടയം ഈസ്‌റ്റ് പോലീസും പാമ്പാടി പോലീസും കോട്ടയം, പാലാ എന്നിവിടങ്ങളിലെ ജയില്‍ വാര്‍ഡന്‍മാരും ചേര്‍ന്നാണ് പിടികൂടിയത്.
കളക്‌ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാന്‍ ബാബുവിനെ (19) കൊന്ന കേസില്‍ അഞ്ചാം പ്രതിയാണ് ബിനുമോന്‍. ജയിലില്‍ അടുക്കള ജോലിയായിരുന്ന ബിനുമോൻ ഉൾപ്പടെയുള്ള ആറു പ്രതികളെ രാവിലെ 4.50-ഓടെ സെല്ലില്‍നിന്ന് പുറത്തിറക്കിയിരുന്നു.
Most Read: ഇലക്‌ട്രിക് ബസുകൾ തലസ്‌ഥാനത്ത് എത്തി; പ്രവര്‍ത്തനം കെ സ്വിഫ്റ്റിന് കീഴില്‍