കാട്ടാക്കട: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയായി. സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്‌ഥലംമാറ്റിയത്. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് അടിയന്തര നടപടി.
രണ്ടു ദിവസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും എഎസ്‌ഐ പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. ഇതിന് പിന്നാലേ ആരോ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്‌ഥന്‍ മോശമായി സംസാരിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ഗുരുതരവീഴ്‌ച ഉണ്ടായതായി കണ്ടെത്തി. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്‌തമാണെന്നും ഒരു സ്‍ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വീഡിയോ പുറത്തായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.
Read Also: കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി