തിരുവനന്തപുരം: എൽജെഡി വിമതർക്കെതിരെ നടപടികൾ ശക്‌തമാകുന്നു. ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു. ഷെയ്‌ഖ് പി ഹാരിസിനെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവരെയും തൽസ്‌ഥാനങ്ങളിൽ നിന്ന് നീക്കി.
നാലാം തീയതി ചേരുന്ന സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ തുടർ നടപടിയെടുക്കാനും ഓൺലൈനായി ചേർന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു. കെപി മോഹനനും വർഗീസ് ജോർജുമടക്കം 26 ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. തന്നെ സസ്‌പെൻഡ് ചെയ്യാൻ ശ്രയാംസ് കുമാറിന് അധികാരമില്ലെന്നും തുടർനടപടി ഉടൻ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സുരേന്ദ്രൻ പിള്ള പ്രതികരിച്ചു.
തിരുവന്തപുരത്ത് വിമതയോഗം ചേർന്ന ഷെയ്‌ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒൻപത് പേർക്ക് എൽജെഡി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, മറുപടി ഒന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി.
Also Read: രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി