കോഴിക്കോട്: സംസ്‌ഥാന ആർജെഡി പിളർന്നു. ‘നാഷണൽ ജനതാദൾ’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ആർജെഡി സംസ്‌ഥാന കമ്മിറ്റി. പാർട്ടിയുടെ പുതിയ പതാകയും ഉയർത്തി. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്‌ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യുഡിഎഫിനൊപ്പം തുടരാനാണ് വിഭാഗത്തിന്റെ തീരുമാനം.
ദേശീയ തലത്തിലെ എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് പിളർപ്പിന് പിന്നിൽ. എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽജെഡി അർജെഡിയിൽ ലയിക്കാനെടുത്ത തീരുമാനം തങ്ങളെ അറിയിച്ചില്ലെന്ന് ആർജെഡി സംസ്‌ഥാന നേതൃത്വം ആദ്യം മുതൽ ഉന്നയിച്ചിരുന്നു. ആർജെഡി ദേശീയ നേതാവ് തേജസ്വി യാദവുമായാണ് ചർച്ച നടന്നതെന്നും തങ്ങൾ ഇത് അറിഞ്ഞില്ലെന്നും ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജോൺ ജോൺ ആരോപിച്ചു.
കഴിഞ്ഞ സംസ്‌ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. സംസ്‌ഥാന എൽജെഡിക്ക് വിലയില്ലാത്തതിനാലാണ് ശ്രേയാംസ് കുമാറിന്റെ നീക്കം. അർജെഡിയുമായി ചേർന്ന് ശക്‌തിപ്പെടാനാണ് ശ്രേയാംസ് കുമാർ ശ്രമിക്കുന്നതെന്നും ജോൺ ജോൺ സംസ്‌ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ലയനത്തിന്റെ പേരിൽ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വിലകൊടുത്ത് വാങ്ങുകയാണെന്നും ഇന്ന് കോഴിക്കോട് ചേർന്ന ആർജെഡി പ്രവർത്തക യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. സബ് കമ്മിറ്റിയിൽ അഞ്ചിൽ നാലുപേരും പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരണം നടത്തിയത്. യുഡിഎഫിനൊപ്പമാണ് കേരളത്തിൽ ആർജെഡി നിൽക്കുന്നത്.
എന്നാൽ, ലയനശേഷം ഇടതുമുന്നണിയിൽ നിൽക്കുമെന്നാണ് ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാത്ത സംസ്‌ഥാന ഘടകം പുതിയ സംഘടനാ സംവിധാനം ഉണ്ടാക്കണമെന്നും യുഡിഎഫിനൊപ്പം നിൽക്കണമെന്നും സംസ്‌ഥാന ജനറൽ കൗൺസിൽ അംഗീകരിച്ച രാഷ്‌ട്രീയ സംഘടനാ പ്രമേയത്തിൽ പറയുന്നു. പാർട്ടി രൂപീകരണത്തിന് പിന്നാലെ ഈ മാസം 17ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും ‘നാഷണൽ ജനതാദൾ’ പ്രഖ്യാപിച്ചു.
Most Read| ‘ഇസ്രയേൽ വ്യോമപാത ഒഴിവാക്കണം’; മുന്നറിയിപ്പുമായി യുഎസ്- എയർഇന്ത്യ റദ്ദാക്കി ഇന്ത്യ