തൃശൂർ: കടയടച്ച് പ്രതിഷേധിച്ച 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് വ്യാപാരികൾക്ക് എതിരെ നടപടി എടുക്കാനാണ് നിർദ്ദേശം. സമരത്തിന്റെ ഭാഗമായി അടച്ച കടകളുടെ ഉടമകൾക്ക് നോട്ടീസ് നൽകാനും തുടർന്ന് സസ്‌പെൻഡ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ റേഷൻ കടകളുടെ പ്രവർത്തനം തടസപ്പെടുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് നടപടി ആവശ്യപ്പെട്ട് ജില്ലാ സപ്ളൈ ഓഫീസർമാർക്ക് നൽകിയ ഉത്തരവിൽ സിവിൽ സപ്ളൈസ് ഡയറക്‌ടർ വ്യക്‌തമാക്കി.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എകെആർആർഡിഎ), കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) എന്നീ സംഘടനകളുടെ സംയുക്‌ത സമര സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ 14,250 റേഷൻ കടകളിൽ 1,836 എണ്ണം മാത്രമാണ് തിങ്കളാഴ്‌ച തുറന്ന് പ്രവർത്തിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച 31 റേഷൻ വ്യാപരികൾക്കും സെയിൽസ്‌മാൻമാർക്കും ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കുക, റേഷൻ വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുക, വാക്‌സിൻ കുത്തിവെപ്പിൽ മുൻഗണന നൽകുക, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക, അതിജീവന കിറ്റിന്റെ ഉൾപ്പടെ കുടിശ്ശികയും കമ്മീഷനും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടയുടമകൾ സമരം നടത്തിയത്.
Read also: ടൗട്ടെയുടെ ശക്‌തി കുറയും; അടുത്ത മൂന്ന് മണിക്കൂർ നിർണായകം; കാലാവസ്‌ഥാ വകുപ്പ്