ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വിതക്കുന്ന ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ മണിക്കൂറുകൾ രാജ്യത്തിന് നിർണായകമായിരിക്കും. അഹമ്മദാബാദിന്റെ വടക്ക്- വടക്കു കിഴക്ക് ദിശയിലേക്കാണ് നിലവിൽ ടൗട്ടെയുടെ സഞ്ചാരം.
ഇന്ത്യൻ നാവികസേന പടിഞ്ഞാറൻ തീരത്തിനടുത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ട്വിറ്ററിലൂടെയാണ് കാലാവസ്‌ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് തീരം തൊട്ട ചുഴലി അഹമ്മദാബാദിന്റെ 110 കിലോമീറ്റർ വടക്ക്- വടക്കു കിഴക്ക് ദിശയിൽ സഞ്ചരിക്കുകയാണെന്നും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ ട്വിറ്ററിൽ കുറിച്ചു.
ടൗട്ടെയുടെ സ്വാധീനം മൂലം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കാലാവസ്‌ഥാ മാറ്റം ഉണ്ടായിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്‌ഥാൻ, ഡെൽഹി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ അടുത്ത കുറച്ച് മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഡെൽഹിയിലെ വിവിധ പ്രദേശങ്ങളിൽ 30- 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. ശേഷം അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.
ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 13 ആയി. മഹാരാഷ്‌ട്രയിൽ 6 പേർ മരിച്ചു. ഇരു സംസ്‌ഥാനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Also Read: രാജ്യത്ത് കുട്ടികളിലെ വാക്‌സിൻ പരീക്ഷണം രണ്ടാഴ്‌ചക്കുള്ളിൽ തുടങ്ങും; കേന്ദ്രം