പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചു വയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി. പത്തനംതിട്ട സ്‌റ്റേഷനിലെ റൈറ്റര്‍ രവിചന്ദ്രനെതിരെയാണ് നടപടി. ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തു. കുട്ടിയുടെ മൃതദേഹം നഗരസഭ ഏറ്റുവാങ്ങി സംസ്‌കാരം നടത്തി.
തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് രണ്ടാനച്ഛന്റെ മർദനത്താൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച ആയിരുന്നു സംഭവം. തുടർന്ന് അമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പ്രതി അലക്‌സിനെ കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ അന്ന് രാത്രി 11.30 ഓടെ പത്തനംതിട്ട സ്‌റ്റേഷനില്‍ നിന്ന് വിലങ്ങുമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. റൈറ്റര്‍ രവിചന്ദ്രനാണ് അന്നേ ദിവസം സ്‌റ്റേഷന്‍ ചുമതല ഉണ്ടായിരുന്നത്. ഡ്യൂട്ടിയില്‍ വീഴ്‌ച വരുത്തിയതിനാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്.
നെഞ്ചിലേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണം. കുട്ടിയുടെ ശരീരമാസകലം മുറിവുകളേറ്റ പാടും ഉണ്ടായിരുന്നു. മാത്രവുമല്ല കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പ്രാഥമിക പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് വ്യക്‌തമാക്കുന്നു. കുട്ടിയെ ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അതിനിടെ കുട്ടിയുടെ മൃതദേഹം പത്തനംതിട്ട നഗരസഭ ഏറ്റെടുത്ത് സംസ്‌കാരം നടത്തി. മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ പണമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെയാണ് നഗരസഭ സംസ്‌കാരം നടത്തിയത്.
Read Also: തമിഴ്നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച ഉദ്യോഗസ്‌ഥർ പിടിയിൽ