കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിലവിലെ രാഷ്‌ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടത്തിയതു പോലൊരു പരീക്ഷണമാണ് നടത്തുന്നത്. കഷ്‌ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നൻമചെയ്യാന്‍ കഷ്‌ടപ്പെടുന്ന പ്രസ്‌ഥാനമാണ് ട്വന്റി-20 യെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
’15 വര്‍ഷം മുമ്പ് പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് നടുവേദനക്ക് ചികിൽസിക്കാന്‍ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എംസി ജേക്കബ് വൈദ്യനെ കാണുന്നത്. ഇന്ന് ട്വന്റി ട്വന്റിയില്‍ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ല,’ ശ്രീനിവാസന്‍ വ്യക്‌തമാക്കി.
അതേസമയം; നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി-20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടു നേടിയതാണ് സംഘടനക്ക് പ്രതീക്ഷ നൽകുന്നത്.
Read also: ‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി