കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് ദിലീപ് പ്രതിയായ കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവെക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേസിൽ അഞ്ചു പുതിയ സാക്ഷികളെ വിസ്‌തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണ കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്.
അന്വേഷണ ഉദ്യോഗസ്‌ഥന്‍ ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹരജി നല്‍കിയിട്ടുണ്ട്.
അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണ കോടതിയിൽ അന്വേഷണ സംഘം ഹരജി നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണമെന്നാണ് സുനിലിന്റെ അഭ്യർഥന. രണ്ട് ഹരജികളും കോടതി ഇന്ന് പരിഗണിക്കും.
സ്‌പെഷ്യൽ പ്രോസിക്യൂട്ടര്‍ രാജി നല്‍കിയ സാഹചര്യത്തിൽ അഭിഭാഷക ടീമിലുള്ള കെബി സുനില്‍ കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുക. ഇതിനിടെ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയിൽ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കൽ നിശ്‌ചയിച്ചതാണെങ്കിലും മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനാല്‍ മാറ്റുകയായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
Most Read: രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി