കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നായിരുന്നു ഹരജിയിൽ വിജീഷ് പറഞ്ഞത്.
കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജീഷ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള ‘ലക്ഷ്യ’യിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ ഹരജി നൽകിയത്. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹരജിയിലെ ആരോപണം.
തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ സ്വദേശിയാണ് സാഗർ വിൻസന്റ്. എന്നാൽ ഹരജിക്കാരന്റെ വാദങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ജസ്‌റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുക.
Most Read: ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ