ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്‌ഥാന സർക്കാർ. വിചാരണ നീട്ടണമെന്ന അപേക്ഷക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്‌തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്‌ഥാന സർക്കാർ സമർപ്പിച്ച മൂന്ന് ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളോടും ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി.
അന്വേഷണ സംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്‌ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോർട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്നലെ നൽകിയ നിർദ്ദേശം.
രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസം ഉണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
Most Read: ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ