കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും. കേസിന്റെ തുടരന്വേഷണ കുറ്റപത്രം ഇന്ന് ദിലീപിനെയും ശരത്തിനെയും വായിച്ചു കേൾപ്പിച്ചിരുന്നു. ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ ഹാജരായാണ് തുടരന്വേഷണ കുറ്റപത്രം വായിച്ചു കേട്ടത്. ഇരുവരും കുറ്റം നിഷേധിച്ചു.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് കേസിൽ തുടരന്വേഷണം ഉണ്ടായത്. പുതിയ കണ്ടെത്തലുകൾ ഇല്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി. 112 സാക്ഷികളും 300ൽ പരം അനുബന്ധ രേഖകളുമുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ആദ്യം വിസ്‌തരിക്കേണ്ട 39 സാക്ഷികളുടെ ലിസ്‌റ്റ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ലിസ്‌റ്റിൽ മഞ്‌ജു വാര്യരുടെയും ബാലചന്ദ്ര കുമാറിന്റെയും പേരുകളുമുണ്ട്.
ദിലീപിനെതിരെ ഉണ്ടായിരുന്ന തെളിവുകൾ സുഹൃത്ത് ശരത്ത് നശിപ്പിച്ചെന്നും തെളിവുകൾ മറച്ചു വെക്കാൻ ശ്രമിച്ചു എന്നുമാണ് തുടരന്വേഷണ കുറ്റപത്രം. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ഇരുവരോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് ഇരുവരും ഹാജരായത്.
അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മറ്റൊരു എഫ്‌ഐആറും നിലനില്‍കുന്നുണ്ട്. എന്നാല്‍ ഈ കേസ് ഇന്ന് കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അഡീഷണല്‍ കുറ്റപത്രത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പ്രതിയാണ് ശരത്ത്.
ബാലചന്ദ്ര കുമാറിന്റെ മൊഴി പ്രകാരം ശരത്താണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ഇരുവരും മറ്റുള്ളവരും ദൃശ്യങ്ങള്‍ വീട്ടിൽവച്ച് കണ്ടുവെന്ന മൊഴിയും ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് നൽകിയിരുന്നു. ഇത് അന്വേഷണസംഘം സ്‌ഥിരീകരിച്ചിട്ടുണ്ട് എന്നാണ് വാദം.
Most Read: കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ