ന്യൂഡെൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ ബിൽ പേയ്‌മെന്റുകൾ തടസപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ, മ്യൂച്ചൽ ഫണ്ട് എസ്‌ഐപി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് വിവരം.
പുതിയ നിയമം നടപ്പാക്കുന്നതോടെ ബാങ്ക് കാർഡ്, യുപിഐ ഇടപാടുകൾ, വാലറ്റ്, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ വഴിയുള്ള ഇടപാടുകൾ തടസപ്പെട്ടേക്കാം. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് കൂടുതലായി ഓതന്റിക്കേഷൻ (എഎഫ്‌ഐ) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.
2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഈ സംവിധാനം നടപ്പാക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് പരിധി 5000 രൂപയായി വർധിപ്പിക്കുകയായിരുന്നു. പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ കാലാവധി മാർച്ച് 31നാണ് അവസാനിക്കുക.
പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിന് അഞ്ച് ദിവസം മുൻപ് ഉപഭോക്‌താവിന് അറിയിപ്പ് നൽകണമെന്നാണ് പുതിയ വ്യവസ്‌ഥ. അക്കൗണ്ട് ഉടമ അനുമതി നൽകിയെങ്കിൽ മാത്രമേ ഇടപാടുകൾ സാധ്യമാകൂ. നിലവിൽ ഓട്ടോ പേയ്‌മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്‌ചിത കാലയളവിൽ പണം അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു.
പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകളും വാലറ്റുകളും കൂടുതൽ വ്യക്‌തത വരുത്തിയിട്ടില്ല.
Also Read: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം