കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്. മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന് വേഗത്തില്‍ വികസിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനും തങ്ങളുടെ ഉദ്യോഗസ്‌ഥര്‍ക്കും ആരുടെയും സഹായം ആവശ്യമില്ലെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടി സമാധാനവും സുരക്ഷയും പുനഃസ്‌ഥാപിച്ചുകൊണ്ട് ആവശ്യമായ എല്ലാ വ്യവസ്‌ഥകളും പാലിച്ചിട്ടുണ്ടെന്നും അഖുന്ദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവിലെ ഭരണത്തില്‍ താലിബാന്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സ്‍ത്രീകളെ വലിയ തോതില്‍ ഒഴിവാക്കുകയും പെണ്‍കുട്ടികള്‍ക്കായുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ മിക്കതും അടച്ചുപൂട്ടുകയും ചെയ്‌തിരുന്നു. താലിബാന്‍ സൈന്യം ഓഗസ്‌റ്റ് 15നായിരുന്നു അഫ്‌ഗാനിസ്‌ഥാന്റെ ഭരണം പിടിച്ചെടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പുതിയ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും രാജ്യത്ത് അക്രമ സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട് ചെയ്യാറുണ്ട്.
Read also: ‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ